top of page

ഭ്രാന്തൻ

Updated: Sep 8, 2020

അയാൾ ഓർക്കുകയായിരുന്നു...

ആ ആൽമരച്ചുവട്ടിലിരുന്ന്,

ഇനിയും കത്താത്ത, വള്ളിപ്പടർപ്പുകൾ കീഴടക്കിയ, ആ പൊട്ടിയ തെരുവുവിളക്കിനെ നോക്കിക്കൊണ്ട് അയാൾ ഓർക്കുകയായിരുന്നു...

തന്നെക്കുറിച്ച്...

തൻ്റെ യാത്രയെ കുറിച്ച്...

തനിക്കേറ്റവും പ്രിയപ്പെട്ട തന്റെ ഭ്രാന്തിനെ കുറിച്ച്...

കറുത്ത ചട്ടയുള്ള ആ ഡയറിയിലെ വരികൾ അയാളെ പുറകോട്ട് വലിക്കുന്നുണ്ടായിരുന്നു. ആൽമരക്കൊമ്പിൽ കിളികൾ കൊക്കുകളുരുമ്മി. ഒരിളംകാറ്റ് കരിയിലകളെ പാറിപ്പറത്തി പട്ടങ്ങളാക്കി. കറുത്ത ചട്ടയുള്ള ആ ഡയറിയിലെ താളുകൾ കാറ്റിൽ താനേ മറിഞ്ഞു.

അയാളുടെ കണ്ണുകളിൽ തിളക്കമുള്ള ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു...


ഹോസ്റ്റലിലേക്കു നീളുന്ന ആ നടവഴിയിൽ ചെംവാകപ്പൂക്കൾ വീണു കിടന്നിരുന്നു. പടിഞ്ഞാറൻ ചക്രവാളത്തിൽ മുങ്ങുന്ന സൂര്യൻ്റെ ചുവപ്പിൽ ആ വാകപ്പൂക്കൾ ഒന്നുകൂടി ചുവന്നു. തൻ്റെ കറുത്ത ഡയറിയിലെ വെളുത്ത താളുകളും ചുവന്നുതുടങ്ങുന്നതായി അയാൾക്കു തോന്നി. വിപ്ലവത്തിനു ചുവപ്പായിരുന്നു. ആ ആൽമരച്ചുവട്ടിൽ കൊട്ടിക്കലാശിച്ച ഓരോ മുദ്രാവാക്യവും ചുവപ്പായിരുന്നു. അതേ ആൽമരച്ചുവട്ടിൽ കുറുകിത്തുടങ്ങിയ കൗമാരത്തിൻ്റെ നിറവും ചുവപ്പായിരുന്നു. കലാലയത്തിനു നിറം പകർന്ന നിമിഷങ്ങളിലെ രാത്രികളിൽ തീകൂട്ടി ചുറ്റിനുമിരുന്ന് കഥകൾ പറഞ്ഞപ്പോൾ ഓരോരുത്തരുടെ മുഖവും ചുവപ്പായിരുന്നു... ആൽമരച്ചുവടും ആ പരിസരം ഒന്നാകെയും വിജനമായിരുന്നു. ആൽമരത്തറയിൽ കണ്ണും തുറന്ന് അയാൾ കിടന്നു. കണ്ണുകളടക്കാൻ ആവുമായിരുന്നില്ല. ഒരു തിരശ്ശീലയിലെന്നവണ്ണം ഓർമ്മകൾ,ചിത്രങ്ങൾ മാറിമറയവേ, എങ്ങനെ... ചക്രവാളത്തിലെ ചുവപ്പിനു രാശി കുറഞ്ഞു. അയാളുടെ കണ്ണുകളിലെ തിളക്കം അപ്പോഴും ബാക്കിനിന്നു.ആ കണ്ണുകൾക്ക് പറയാൻ ആയിരം കഥകളുണ്ടായിരുന്നു...

31 views0 comments

Comments


bottom of page